കൊൽക്കത്ത∙ ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഇയാൾ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറാൻ പദ്ധതിയിട്ടെന്നും എസ്ടിഎഫ് പറഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടലാണ് രണ്ടുദിവസം മുൻപ് ബംഗാളിൽ നിന്ന് അറസ്റ്റിലായത്.പൊലീസ് യൂണിഫോം ധരിച്ച് ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തേയ്ക്ക് നുഴഞ്ഞുകയറുകയും അവിടെ പ്രക്ഷോഭം ഉണ്ടാക്കുകയുമായിരുന്നു ഹമീമിന്റെ ലക്ഷ്യമെന്ന് എസ്ടിഎഫ് ഇൻസ്പെക്ടർ ജനറൽ ഗൗരവ് ശർമ പറഞ്ഞു. കൂടാതെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കാനും ഹമീമിന് ചുമതല നൽകിയിരുന്നു.‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയാളോട് ആവശ്യപ്പെട്ടിരുന്നു’’– ശർമ പറഞ്ഞു. എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.ഹമീമിന്റെ കാമുകി അർപ്പിത സർക്കാരിനെയും വെള്ളിയാഴ്ച ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി ഉമേഷ് റായിയുടെ മകനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ഹമീമും കാമുകിയും ചേർന്ന് ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്. രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ച് അർപ്പിത ഹമീമിന് കൈമാറിയതായും അന്വേഷണസംഘം കണ്ടെത്തി. ഇവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.സമൂഹ മാധ്യമം വഴിയാണ് ഹമീമും അർപ്പിതയും പരിചയപ്പെട്ടത്. 4 വർഷമായി ഇവർ പ്രണയത്തിലാണ്. ഹണിട്രാപ്പ് കേസിന്റെ അന്വേഷണത്തിനിടെ അർപ്പിതയുടെ സമൂഹ മാധ്യമങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഹമീമിന്റെ പ്രവർത്തനങ്ങളെ പറ്റി അന്വേഷണസംഘത്തിന് സംശയമുണ്ടായത്. അർപ്പിതയുടെ കയ്യിൽ നിന്ന് ബ്രിട്ടൻ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. സ്ലീപ്പർ സെല്ലുകളുമായുള്ള ആശയവിനിമയത്തിന് ഇവ ഉപയോഗിച്ചിരിക്കാമെന്നാണ് കണ്ടെത്തൽ.തീവ്രവാദ ശൃംഖലയുടെ യഥാർഥ വ്യാപ്തി കണ്ടെത്താനും സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുമുള്ള അന്വേഷണം തുടങ്ങിയെന്നും എസ്ടിഎഫ് അറിയിച്ചു. പാക്കിസ്ഥാനിലെ ഷഹ്സാദ് ഭട്ടി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.









