അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.
കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു കുഞ്ഞ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ മുഴുവൻ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊർജിത ക്ലോറിനേഷൻ നടത്തും.