ഇന്ത്യക്കാരുടെ മടങ്ങിവരവ്: താലിബാനുമായി ഇന്ത്യൻ സ്ഥാനപതി ചർച്ച നടത്തി

താലിബാൻ നേതാക്കളുമായി ഇന്ത്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.

ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, താലിബാൻ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസ് എന്നിവർ തമ്മിലാണ് ചർച്ച നടന്നത്. താലിബാന്റെ ആവശ്യപ്രകാരമായിരുന്നു ചർച്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ നടത്തുന്ന ആദ്യ ചർച്ചയാണിത്

അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണം. അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യയിലേക്ക് വരാൻ താത്പര്യമുണ്ടെങ്കിൽ അതിനും അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.