കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം കുറച്ചു: പഠന റിപ്പോർട്ട്

കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ രണ്ടു വർഷത്തിന്റെ കുറവുണ്ടാക്കിയതായി പഠനം. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം കോവിഡ് വ്യാപനത്തെത്തുടർന്ന് കുറഞ്ഞിട്ടുണ്ടെന്ന് പഠനം പറയുന്നു. 2019ൽ പുരുഷന്മാരുടെ ആയുർദൈർഘ്യം 69.5 വയസ്സായിരുന്നു. സ്ത്രീകളുടേത് 72 വയസ്സും. ഇത് 67.5ഉം 69.8ഉം ആയാണ് കുറഞ്ഞത്.

പുതുതായി ജനിക്കുന്ന ഒരാൾക്ക് എത്ര വയസ്സു വരെ ജീവിക്കും എന്ന് സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്നതാണ് ആയുർദൈർഘ്യം. ഇന്ത്യയിൽ കോവിഡിന് ഇരയായവരിൽ കൂടുതൽ 39ഉം 60ഉം ഇടയിൽ പ്രായമുള്ള പുരുഷന്മാർ ആണെന്നാണ് പഠനം പറയുന്നത്. ഏതു മഹാമാരിയുടെ കാലത്തും ആ പ്രദേശത്തുള്ളവരുടെ ആയുർദൈർഘ്യത്തിൽ കുറവുണ്ടാവും.