രാജ്യത്തെ സൈബര്‍ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങുന്നു

രാജ്യത്തെ സൈബര്‍ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാവും ഭേദഗതി വരുന്നത്. ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്ബത്തിക തട്ടിപ്പ്, വ്യക്തിത്വ വിവര ചൂഷണം എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരുന്നത്.നിലവില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമത്തിന്റെ അഭാവം രാജ്യത്ത് ഉള്ളതാണ്.

2013ലെ സൈബര്‍ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവഗാഹത ഇല്ലെന്നാണ് കണ്ടെത്തലുകള്‍. ഇതിലുണ്ടായ ന്യൂനതകള്‍ പരിഹരിച്ച്‌ പുതിയ നയം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതും.നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുടെ ഓഫീസ്, നോഡല്‍ അതോറിറ്റി എന്നീ ഏജന്‍സികളാണ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും നിര്‍ദേശങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. നയം ഓര്‍ഡിനന്‍സ് ആയി വിജ്ഞാപനം ചെയ്യാനുള്ള നീക്കത്തിലാണ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം.

പുതിയ നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്‍പായി ടെലികോം കമ്ബനികളോട് അവരുടെ നെറ്റ്വര്‍ക്ക് സിസ്റ്റം ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഒാഡിറ്റിങ്ങിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിക്കുകയുണ്ടായി. ആഗോള ഡാറ്റാബേസിലേക്ക് വിവര ചോര്‍ച്ച നടത്തുന്ന പഴുതുകള്‍ ഉണ്ടെങ്കില്‍ അത് പുതിയ നയം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേ അടയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.