കേരളത്തിന്റേത് തടസ്സമനോഭാവമെന്ന് തമിഴ്‌നാട്; മുല്ലപ്പെരിയാർ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചു

 

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തൽ. റൂൾ കർവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് ചോദ്യംചെയ്യുന്നതാണ് സത്യവാങ്മൂലം.

കേരളത്തിന്റേത് തടസ മനോഭാമാണ്. കേരളത്തിന്റെ ലക്ഷ്യം സുരക്ഷയേയും ഉചിത പരിപാലനത്തേയും തടസപ്പെടുത്തുക എന്നതാണെന്നും തമിഴ്നാട് ആരോപിച്ചു. കേരളത്തിന്റെ താത്പര്യം സുരക്ഷയല്ല എന്നതാണ് നടപടികൾ വ്യക്തമാക്കുന്നത്. കേരളം ഹാജരാക്കിയത് വ്യാജ യുഎൻ റിപ്പോർട്ടാണെന്നും തമിഴ്നാട് ആരോപിച്ചു.

അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് തയാറാക്കിയ റൂൾ കർവ്വ് പുനഃപരിശോധിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. പുതിയ അണകെട്ട് ആണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കർവ് തിരുത്തണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിർക്കും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.