ഓണം പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ; എന്തെല്ലാമെന്നറിയാം

ഓണക്കാലം പ്രമാണിച്ച് സർക്കാർ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ. സെപ്റ്റംബർ 2 വരെ പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം.

കെഎസ്ആർടിസി ദീർഘദൂര ബസുകൾ തുടങ്ങി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തും. ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലേക്കും പ്രധാന ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്

മാളുകൾ ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്, ഒരേ സമയം എത്രപേരെ പ്രവേശിപ്പിക്കാനാകുമെന്നത് പുറത്ത് എഴുതി വെക്കണം. സാധനം വാങ്ങാനെത്തുന്നവർ നിശ്ചിത സമയമേ കടയ്ക്കുള്ളിൽ ചെലവഴിക്കാവൂ

ഭക്ഷണശാലകൾക്ക് രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഓണസദ്യകൾക്ക് ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളിൽ മുറി അനുവദിക്കുമ്പോൾ താമസക്കാർ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം.

ബാങ്ക്, ഇൻഷുറൻസ് കേന്ദ്രങ്ങൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഉത്രാട ദിവസമായ ഞായറാഴ്ചയും ഓണക്കിറ്റ് വിതരണത്തിനായി റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. കിറ്റ് ലഭിക്കാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാർക്ക് ഇനിയും വാങ്ഹാം.

ബെവ്‌കോ, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ രാത്രി ഏഴ് മണി വരെയാക്കി. അതേസമയം ബാറുകൾ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും. ബുക്ക് ചെയ്താൽ അപ്പോൾ തന്നെ മദ്യം വാങ്ങാം. ടോക്കണുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.