സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായി. വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 11 സെന്റി മീറ്റര്‍. കൊടുങ്ങല്ലൂര്‍, ആലുവ എന്നവിടങ്ങളില്‍ എട്ട് സെന്റി മീറ്ററും ഇടുക്കിയിലും എറണാകുളം സൗത്തിലും ആറ് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 24, 28 തീയതികളില്‍ കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ശക്തമായ മഴക്കുള്ള സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.