സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

 

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സൈബർ ഹാക്കറായ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് പി ഗോപിനാഥൻ ഹർജി തീർപ്പാക്കിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്

എന്നാൽ സായ് ശങ്കറെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഏഴ് ദിവസത്തിന് ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജാരാകാമെന്ന് സായ് ശങ്കർ കോടതിയിൽ പറഞ്ഞു

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന കുറ്റമാണ് അന്വേഷണസംഘം ആരോപിക്കുന്നത്. ഇതിന് ജാമ്യം ലഭിക്കുമെന്ന് സായ് ശങ്കർ പറഞ്ഞു. ഇതോടെ തോക്കിൽ കൂടി വെടിവെക്കുകയാണോയെന്ന് കോടതി ചോദിച്ചു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ പിന്നെ മുൻകൂർ ജാമ്യഹർജി എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ചാണ് ഹർജി തീർപ്പാക്കിയത്.