തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും. സാങ്കേതിക പരിശോധനകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായതും മടക്കം വൈകാൻ കാരണമാണ്. യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥയിലും ഇന്ധനം കുറഞ്ഞതോടെയുമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.
ഇന്നലെ ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചശേഷം ബ്രിട്ടീഷ് നാവികസേനയുടെ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിൽ ചില സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തുടർ പരിശോധനകൾ നടത്തുകയാണ്. സാങ്കേതിക ക്ലിയറൻസ് ലഭിച്ച ശേഷം, കടലിൽ കാലാവസ്ഥ അനുകൂലമായാൽ തിരികെ പോകാൻ അനുമതി ലഭിക്കും. കേരള തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നുണ്ട്.
സൈനിക അഭ്യാസത്തിന്റെ ഭാഗമായി കടലിൽ 36000 അടിയോളം പറന്നുയർന്ന എഫ് 35 വിമാനമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം കപ്പലിൽ തിരിച്ചിറങ്ങാൻ കഴിഞ്ഞിരുന്നില്ല.. പിന്നാലെയാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.