താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധന

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചയിടത്ത് ഇലക്ട്രിക്കല്‍ ഇന്‌സ്‌പെക്ടറുടെ പരിശോധന. സോഴ്‌സ് കണ്ടെത്തുകയാണ് പ്രധാനം എന്ന് ഇന്‍സ്‌പെക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൃഷിയിടത്തിലേക്ക് വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ കൃത്യമായ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും എന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

പന്നിക്കെണി വച്ചയാള്‍ക്ക് സൗരോര്‍ജ വേലി അനുവദിച്ചെങ്കില്‍ അത് നിഷേധിച്ചെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഒരു കുടുംബം പോറ്റിക്കൊണ്ടിരുന്ന പാവപ്പെട്ട കര്‍ഷകന്റെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിന്റെ തൊട്ടടുത്ത ഭൂമിയില്‍ അനധികൃതമായി വച്ചിരുന്ന പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത് – വാര്‍ഡ് മെമ്പര്‍ വ്യക്തമാക്കി.

കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നില്‍ പഞ്ചായത്തിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് സിപിഐഎം പ്രതിഷേധിച്ചു. പഞ്ചായത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ ഷൂട്ടര്‍മാര്‍ എത്തിയിട്ടില്ലെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നുമാണ് ആരോപണം.

സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയില്‍ നിന്ന് ശിവന്‍കുട്ടിക്ക് ഷോക്കേല്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ് ഉടന്‍ തന്നെ ശിവന്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആലപ്പുഴയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ചുനാളുകള്‍ ആയി പന്നിശല്യം രൂക്ഷമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ കൃഷി ഇടങ്ങളില്‍ കര്‍ഷകര്‍ പന്നിക്കെണികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. നിലവില്‍ കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.