ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വീണ്ടും പുതിയ ന്യൂനമര്‍ദ്ദങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി തുലാവര്‍ഷ മഴ. സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതല്‍ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് 2010ലും 1977 (809.1 മില്ലിമീറ്റര്‍) ലുമാണ്.

അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നവംബര്‍ 18 ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ നവംബര്‍ 17ന് അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.