കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവുകളില്ല: സിപിഎം നേതാവടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സിപിഎം നേതാവടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സിപിഎം നേതാവും മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈന്‍ അടക്കം നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരെ നാല് പേരെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍ രണ്ടാം പ്രതി കറുകപ്പിള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.കേസില്‍ മുഖ്യ സാക്ഷിയടക്കം മുഴുവന്‍ സാക്ഷികളും കൂറുമാറിയിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

2015ലാണ് വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സക്കീര്‍ ഹുസൈന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

നാലാം പ്രതി ഷീല തോമസുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയത്. സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശമനുസരിച്ചാണ് രണ്ടും മൂന്നും പ്രതികള്‍ തട്ടിക്കൊണ്ട് പോയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാൻ പൊലീസിനായില്ലെന്നാണ് കോടതി വിലയിരുത്തൽ. പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു