കാട്ടുതീ പടരുന്നു; വാളയാറിലെ തീയണയ്ക്കാൻ തീവ്രശ്രമം

പാലക്കാട് വാളയാർ മലമുകളിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം. വനം വകുപ്പും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നു. താഴ്വാരത്ത് തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു . ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ട്.

രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് പരിസരവാസികൾക്ക് കിണറിൽ നിന്ന് വലിയ തോതിൽ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴൽക്കിണറിലും ഇതാണ് അവസ്ഥ. തുടർന്ന് വെള്ളം പരിശോധിച്ചപ്പോൾ മലിനമായ ജലമാണ് കിണറുകളിൽ ഉള്ളതെന്ന് കണ്ടെത്തി. ജലം ഉപയോഗിക്കുമ്പോൾ പ്രദേശവാസികൾക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്.