സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

ഫെബ്രുവരി ആറുവരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ക്കാണ് പ്രാധാന്യം നല്‍കുക. പത്തുമുതല്‍ 13 വരെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഏഴ് മുതല്‍ 17 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിംഗ് വേളയില്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സീബ്രാ ലൈന്‍ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്‌നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന വര്‍ധിപ്പിക്കും
.
പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനടക്കം പ്രത്യേക പരിശോധന സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ ക്ലാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്