ഷാഫി പറമ്പിൽ എംപിക്ക് എതിരായ പോസ്റ്റ് പിൻവലിക്കാൻ സമ്മർദ്ദമെന്ന് സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് . കോഴിക്കോട്ടെ നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് ആരോപണം. സാംസ്കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കിയെന്ന് വിവരം. രാഹുലിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഷാഫി പറമ്പിൽ എംപിക്ക് അറിയാമായിരുന്നുവെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും എം എ ഷഹനാസ് പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് ഇന്നലെയാണ് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് വെളിപ്പെടുത്തിയത് . രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ‘ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ’ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് . ഇതിനു പിന്നാലെയാണ് നടപടി.
രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാമെന്ന് അവർ വ്യക്തമാക്കി. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത് ഷാഫി പറമ്പിന്റെ നിർബന്ധപ്രകാരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ മാങ്കൂട്ടം അധ്യക്ഷനായതെന്ന ആരോപണം ആദ്യം ഉയർന്നത് പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.






