റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർ ചർച്ചകൾക്കും സമാധാനപദ്ധതിക്ക് അന്തിമരൂപം നൽകാനും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി.
അബുദാബിയിൽ ഇന്നലെ നടത്തിയ റഷ്യ- അമേരിക്ക ചർച്ചകൾക്കുശേഷം ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ വരുന്ന ആഴ്ച യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ച നടത്തും. യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിലേക്ക് നീങ്ങുമ്പോൾ പുടിനുമായും സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഭേദഗതി ചെയ്ത സമാധാനപദ്ധതി മുൻധാരണകളിൽ നിന്നും വ്യത്യസ്തമാണെങ്കിൽ നിരസിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചു.
അതേസമയം, റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും അവർ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രെയൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി. പുതുക്കിയ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ യുക്രെയ്ൻ തയ്യാറാണെന്നും തർക്കവിഷയങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നും സെലൻസ്കി പറഞ്ഞു. യുക്രെയ്നെപ്പറ്റിയുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്നെ ഭാഗമാക്കണമെന്നും യുക്രെയ്നെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നുമാണ് സെലൻസ്കിയുടെ അഭിപ്രായം.
യുക്രെയ്ൻ സമാധാന പദ്ധതി അംഗീകരിച്ചതോടെ മൂന്നു വർഷം പിന്നിട്ട റഷ്യ യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. ഇതിനായി വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്.







