വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതി സമീപിച്ചു. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരും വിവരം നൽകിയിരുന്നു. തുടർന്നാണ് വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.
മേൽവിലാസത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. പേര് നീക്കം ചെയ്തതോടെ വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകില്ല. കോർപ്പറേഷൻ പരിധിയിൽ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ചട്ടം.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വൈഷ്ണ സുരേഷ് നൽകിയിരിക്കുന്ന മേൽവിലാസം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലാണെന്ന് നഗരസഭാ രേഖകൾ വ്യക്തമാക്കുന്നു. വൈഷ്ണയെ അറിയില്ലെന്നും വീട് വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും ഉടമ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നു.






