ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ജിസിഡിഎയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും FIRയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് സംഘം അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെന്നാണ് പരാതി. മാധ്യമപ്രവർത്തകർക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വർഗീസടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടർഫ് അടക്കമുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം.








