കർണാടക ചിക്കമംഗ്ളൂരുവിൽ അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപാതകം. ഭാര്യയെ കൊന്ന് മൃതദേഹം കിണറിനകത്തിട്ട് മൂടി. സംഭവത്തിൽ ഭർത്താവ് വിജയ് അറസ്റ്റിൽ. ഇരുപത്തിയെട്ടുകാരി ഭാരതിയാണ് കൊല്ലപ്പട്ടത്. അലഗാട്ട സ്വദേശി വിജയ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ മൂന്ന് മൃഗങ്ങളെയും വിജയ് ബലി നൽകിയെന്ന് പൊലീസ് കണ്ടെത്തി.
ഒന്നര മാസം മുൻപ് ഭാര്യയെ കാണാനില്ലെന്ന് വിജയ് പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ ഭാരതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹം കൃഷി സ്ഥലത്തെ ആഴമേറിയ കിണറിലിട്ട് മൂടുകയായിരുന്നു. കിണർ കോൺക്രീറ്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു.
ഭാര്യയുടെ കൊലപാതകത്തിന് പിന്നാലെ ചെമ്പ് തകിടിൽ ഭാര്യയുടെ പേരെഴുതി മരത്തിൽ അടിച്ച് സ്ഥാപിക്കുകയും ചെയ്തു. കൂടാതെ വീട്ടിൽ നിന്ന് ഭാരതിയുടെ ചിത്രത്തിൽ കണ്ണിന്റെ സ്ഥാനത്ത് ആണിയടിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതക വിവരം സമീപവാസികൾ പോലും അറിയുന്നത്. സംഭവത്തിൽ ഇയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.