Headlines

പുനഃസംഘടന: പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യം; വെയ്റ്റ് ആന്‍ഡ് സീ എന്ന് സണ്ണി ജോസഫ്

പുനഃസംഘടനയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരമാവധി പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്‍ഡ് സീ എന്നായിരുന്നു മറുപടി.

കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസംഘടന നടത്തിയപ്പോള്‍ നൂറ് ശതമാനം എല്ലാവര്‍ക്കും തൃപ്തിയുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. എന്നാല്‍ അധികമായ അതൃപ്തിയുമില്ല. നേരിയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. വ്യക്തികളില്‍ പൂര്‍ണ തൃപ്തരല്ലാത്തവര്‍ ഉണ്ടാകും. ഇത് കഠിന പരിശ്രമം നടത്തി, ചര്‍ച്ചകള്‍ നടത്തി മെച്ചപ്പെട്ട ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് ഏറ്റവും ഐക്യത്തിലാണ്. യുഡിഎഫും അതുപോലെ യോജിച്ചു തന്നെ നില്‍ക്കുന്നു. വലിയ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പാതയില്‍ തന്നെയാണ് ഞങ്ങള്‍ – അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തരുടെ പിണക്കം മാറ്റാനുള്ള വിട്ടുവീഴ്ചകള്‍ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഈയാഴ്ച്ച തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.

കെ മുരളീധരനോട് ഈ മാസം 22ന് കെസി വേണുഗോപാല്‍ നേരിട്ട് സംസാരിക്കും. കെ സുധാകരന്റെ അതൃപ്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരിട്ട് സംസാരിച്ചു തീര്‍ത്തു എന്നാണ് വിവരം. ചാണ്ടിഉമ്മന് വലിയ പദവി ഓഫര്‍ ചെയ്യും. പിന്നെയും പിണക്കം തുടരുന്നവരെ പ്രലോഭിപ്പിക്കാനാണ് കെപിസിസി സെക്രട്ടറി പദം. അതൃപ്തര്‍ കെപിസിസി സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ടുവയ്ക്കുന്ന മുഴുവന്‍ പേരുകളും പരിഗണിക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിലും, വൈസ് പ്രസിഡന്റുമാരിലും, ജനറല്‍ സെക്രട്ടറിമാരിലും, എ, ഐ ഗ്രൂപ്പുകാര്‍ തൃപ്തരാണ്. സെക്രട്ടറി പ്രഖ്യാപനത്തിലും ആ തൃപ്തി നിലനിര്‍ത്തണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ നേതാക്കളെ ഒന്നിച്ചു കൊണ്ടുപോകാന്‍ കെപിസിസി നേതൃത്വം ബുദ്ധിമുട്ടും. സെക്രട്ടറി പ്രഖ്യാപനം ഒരാഴ്ചയില്‍ അധികം നീളില്ലെന്നാണ് സൂചന. പുനഃസംഘടനയുടെ പൂര്‍ണ്ണ നടപടിക്രമങ്ങള്‍ കഴിഞ്ഞശേഷം വളരെ വേഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങും. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എത്ര നേതാക്കള്‍ അത് പാലിക്കുമെന്നും കാത്തിരുന്നു തന്നെ കാണണം.