Headlines

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. അഞ്ചു മാസം നീണ്ട വിചാരണയ്ക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നു വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31നു ചെന്താമര ക്രൂരകൃത്യം നടത്തിയത്.

ആറ് വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകക്കേസിലെ വിധി വരുന്നത്. ഭാര്യയും മക്കളും തന്നെ വിട്ടുപോയതിന് കാരണം സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യ ഉൾപ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസിൽ നിർണായകമായത് സജിതയുടെ വീട്ടിൽ കണ്ട ചെന്താമരയുടെ കാൽപാടുകളാണ്.

ഒന്നും പറയാനില്ലെന്ന് കോടതിയിൽ ചെന്താമരയുടെ പ്രതികരണം. വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു സജിതയുടെ കുടുംബത്തിന്റെ പ്രതികരണം. കേസിലെ പ്രധാന സാക്ഷി പുഷ്പ ചെന്താമരയെ ഭയന്ന് തമിഴ്നാട്ടിലേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞു. സജിത കൊലക്കേസിൽ, ജാമ്യത്തിലിറങ്ങിയ ശേഷം ജനുവരിയിലാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്.