‘ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ വി.ഡി സതീശനെന്ന് സംശയം, കുറ്റക്കാരോട് വിട്ടുവീഴ്ചയില്ല’; മന്ത്രി വി.എൻ വാസവൻ

ശബരിമല സ്വർണപാളി മോഷണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ . ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കിൽ തിരികെവെപ്പിക്കും.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു. ഇരുവർക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷനേതാവും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധവും അന്വേഷിക്കും. യുഡിഎഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്. അതുകൂടി ചേർത്ത് അന്വേഷിച്ച് എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പ സംഗമത്തെ അനുകരിക്കുന്നതാണ്. ആക്ഷേപിച്ചവർ ഇപ്പോൾ പരിപാടി നടത്തുന്നു. ദേവസ്വം ബോർഡ് സ്റ്റാച്യുട്ടറി പവർ ഉള്ള ബോർഡ്. ഭരണത്തിൽ നേരിട്ട് ഇടപെടാൻ സർക്കാരിന് കഴിയില്ല. സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണിയുടെ ചുമതല ബോർഡിനാണ്. ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. 2019 ൽ ഉദ്യോഗസ്ഥതല വീഴ്ചയാണ് ഉണ്ടായതെന്നും മന്ത്രി വി എൻ വാസവൻ ആവർത്തിച്ചു.

അതേസമയം സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. സംഘം എ.ഡി.ജി.പി. എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം വിജിലൻസ് എസ്ഐടിക്ക് കൈമാറും.