Headlines

ബന്ദികളുടെ മോചനം സുപ്രധാന ചുവടുവെപ്പ്; ഗസയിൽ ട്രംപിന്റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് മോദി

ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ദികളുടെ മോചനം ഒരു സുപ്രധാന ചുവടുവെപ്പിനെയാണ് സൂചിപ്പിക്കുന്നത്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ച‍ർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഗസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ്‌ തയ്യാറായി കഴിഞ്ഞുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഇതോടെ ഒക്ടോബർ 2023ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമായ വഴിത്തിരിവാകും.