Headlines

രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി

ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. ഹിംസയെ പ്രോത്സാപ്പിക്കുന്ന ആളല്ലെന്നും സത്യം എന്താണെന്ന് സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രിന്റുവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ, പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ടവര്‍ ലൊക്കേഷനുകളുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ നാക്കുപിഴയുടെ പേരില്‍ ബിജെപി നേതാക്കളെ വേട്ടയാടുകയാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.