ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ ഹൃദയഭേദക പ്രതികരണവുമായി 22-കാരിയുടെ കുടുംബം. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പണം വേണ്ടെന്ന് പറഞ്ഞ സഹോദരി, ‘എനിക്ക് എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്, അത് തരാൻ അവർക്ക് കഴിയുമോ?’ എന്ന് ചോദിച്ചു. രണ്ട് വയസ്സുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച് റാലിക്ക് പോയ ബ്രിന്ദ (22) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിജയിയുടെ നഷ്ടപരിഹാരം തള്ളികുടുംബം
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ വിജയ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മതിയായ ക്രമീകരണങ്ങൾ ഇല്ലാതെ പൊതുയോഗം നടത്തുന്നതിനെതിരെ രൂക്ഷവിമർശനമാണ് ബ്രിന്ദയുടെ കുടുംബം ഉയർത്തിയത്. ‘നിങ്ങൾ ഒരു മീറ്റിംഗ് സംഘടിപ്പിക്കുമ്പോൾ, അവിടെ മതിയായ സ്ഥലമുണ്ടെന്ന് ഉറപ്പാക്കണം, ആളുകൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. വെറുതെ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് ഒന്നും ശരിയാകില്ല. എനിക്ക് പണം വേണ്ട, എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്,” ബ്രിന്ദയുടെ സഹോദരി പറഞ്ഞു.
ദുരന്തത്തിന് കാരണം ക്രമീകരണത്തിലെ വീഴ്ചയോ
ദുരന്തത്തിന് കാരണം മോശം ആസൂത്രണവും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടി വിജയിയും അദ്ദേഹത്തിൻ്റെ പാർട്ടിയായ ടിവികെ.യും (TVK) കടുത്ത വിമർശനമാണ് നേരിടുന്നത്. റാലി നടന്ന സ്ഥലത്തിന് 10,000 പേരെ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷിയുണ്ടായിരുന്നത്, എന്നാൽ 27,000 പേർ തടിച്ചുകൂടിയതാണ് ദുരന്ത കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിജയിയുടെ വരവ് ഏഴ് മണിക്കൂർ വൈകിയത്, മതിയായ ഭക്ഷണത്തിൻ്റെയും കുടിവെള്ളത്തിൻ്റെയും അഭാവം എന്നിവ ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു.സിബിഐ അന്വേഷണം തേടി ടി.വി.കെ.യുടെ ആരോപണം.
എന്നാൽ, ഈ ആരോപണങ്ങളെ ടി.വി.കെ. തള്ളിക്കളഞ്ഞു. ഭരണകക്ഷിയായ ഡി.എം.കെ.യുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, മോശം ട്രാഫിക് മാനേജ്മെൻ്റാണ് താമസം ഉണ്ടാക്കിയതെന്നും ടി.വി.കെ. ആരോപിച്ചു. കേസ് സിബിഐക്ക് കൈമാറണം അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ടി.വി.കെ.യുടെ അഭിഭാഷകൻ അരൈവഴകൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.