സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.
പ്രധാനമായും ലാന്റ് എൻ.ഒ.സി (NOC), മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരത്ത് പാലോട് വനം വകുപ്പ് ഓഫീസിൽ ഉൾപ്പെടെ വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. തലസ്ഥാനത്ത് നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് ഇവിടുത്തെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
സാധാരണക്കാർക്കും വനമേഖലയോട് ചേർന്നുള്ള ജനങ്ങൾക്കും കാലതാമസം കൂടാതെ ലഭിക്കേണ്ട പല ഫയലുകളിലും ക്രമക്കേട് നടക്കുന്നുണ്ടോ എന്നും വിജിലൻസ് നിരീക്ഷിക്കുന്നു. അതോടൊപ്പം ആദിവാസി മേഖലയിലെ ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അടിയന്തര പ്രാധാന്യത്തോടെ വിജിലൻസ് പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
പരിശോധനയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനും ലക്ഷ്യമിട്ടുള്ള വിജിലൻസിന്റെ ഈ ‘ഓപ്പറേഷൻ വനരക്ഷ’ വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്.