തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസൻകുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു.കുട്ടിയെ കാണാതായത് വലിയ വിവാദമായതിനു പിന്നാലെ അതേ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി.
കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ പ്രതിയെ കണ്ടെത്തുന്നതിനായി കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിൻ്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി പ്രതി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും പ്രോസിക്യൂഷൻ വിചാരണ ഘട്ടത്തിൽ
പിടിവള്ളിയാക്കി. കൂടാതെ കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയിൽ ഒന്നാണെന്ന് കണ്ടെത്തിയിരുന്നു.
41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.ഹസ്സൻകുട്ടിക്ക് പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബര്‍ 3ന് കേസിൽ വിധി പറയും.