Headlines

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് വീണ്ടും വില വർധന ; വിനോദ ചാനൽ വരിസംഖ്യക്കും സെസ്സ്

കർണാടകയിൽ സിനിമ ടിക്കറ്റുകൾക്കും വിനോദ ചാനലുകളുടെ വരിസംഖ്യക്കും മേൽ രണ്ടു ശതമാനം പുതിയ സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ സിനിമാപ്രേമികൾക്കും കേബിൾ/ഡി.ടി.എച്ച്. വരിക്കാർക്കും അധികഭാരം. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ അധിക നികുതി ഏർപ്പെടുത്തുന്നത്.

തൊഴിൽവകുപ്പ് ഇത് സംബന്ധിച്ച കരടുവിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ സെസ്സ് നിലവിൽ വരുന്നതോടെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടാകും. കൂടാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിനോദ ചാനലുകളുടെ ആകെ വരിസംഖ്യയുടെ രണ്ടു ശതമാനം സെസ്സായും ഈടാക്കും.

സിനിമാ-സാംസ്കാരിക മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമപ്രകാരം ക്ഷേമനിധി രൂപവത്കരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഒരു ശതമാനം മുതൽ രണ്ടു ശതമാനം വരെ സെസ്സ് ഈടാക്കാമെന്ന നിർദ്ദേശമാണ് ഇപ്പോൾ രണ്ടു ശതമാനമായി നിശ്ചയിച്ച് ചട്ടം രൂപവത്കരിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 70,000 പേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രത്യേക രജിസ്‌ട്രേഷൻ വഴി ഇവരെ ക്ഷേമനിധിയിൽ ചേർക്കും.
സംസ്ഥാനത്തെ സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും, മൾട്ടിപ്ലക്സ് അസോസിയേഷൻ നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി ഈ ഉത്തരവ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് മിക്ക തിയേറ്ററുകളും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും മൾട്ടിപ്ലക്സുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് പോലും 200 രൂപക്ക് മുകളിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രണ്ടു ശതമാനം സെസ്സ് കൂടി ഏർപ്പെടുത്തുമ്പോൾ സിനിമാ ടിക്കറ്റുകളുടെ വില ഇനിയും ഉയരും. സിനിമാ പ്രേമികൾക്ക് ഇത് കനത്ത സാമ്പത്തിക തിരിച്ചടിയായേക്കും. വിനോദ ചാനൽ വരിക്കാർക്കും അധികമായി പണം മുടക്കേണ്ടിവരും.