Headlines

സംസ്ഥാനത്തെ SIR നടപടികൾ നീട്ടിവെക്കണം; സാവകാശം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൽ ഈ ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം.

കേരളത്തിൽ അടുത്ത മൂന്ന് മാസങ്ങൾക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങൾക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സാവകാശം തേടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടിക പരിഷ്കരണം നിലവിൽ പ്രായോഗികമല്ലെന്ന് നിർദേശങ്ങൾ വന്നിരുന്നു.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്കരണം നടപ്പിലാക്കണമെന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരുന്നു. 2002 ലെ പട്ടിക അടിസ്ഥാനമാക്കുമ്പോഴും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും വോട്ടവകാശം വേണമെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ബിജെപിക്ക് പൂർണ്ണപിന്തുണയുണ്ട്. പ്രത്യേക വോട്ടർ പട്ടിക പരിശോധനയെ കുറിച്ച് വലിയ വിമര്‍ശനം രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.