അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. മലപ്പുറം കാരക്കോട് മാടമ്പ്ര സ്വദേശിയായ 13 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം മരിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീമിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾ ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടലിന് കോർപ്പറേഷൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി.കഴിഞ്ഞ 14ന് ഇയാളുടെ കൂടെ താമസിച്ച് ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയും മരിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മരണമുണ്ടായതിനാൽ കരുതൽ നടപടി എന്ന നിലയിലാണ് നിർദേശം.
അതേസമയം, ആരോഗ്യവകുപ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം വർധിച്ച സാഹചര്യത്തിൽ, രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്.