Headlines

സൂര്യകുമാര്‍ യാദവ് ‘പന്നി’, മാച്ച് റഫറിയെ സ്വാധീനിച്ച് വിജയം തട്ടിയെടുത്തു; അധിക്ഷേപ പരാമർശവുമായി പാക് താരം മുഹമ്മദ് യൂസഫ്

ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പിൽ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്.. ഇന്ത്യൻ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.

യൂസഫ് മനഃപൂർവ്വം സൂര്യകുമാറിന്റെ പേര് പന്നി എന്ന് ആവർത്തിച്ച് വിളിച്ചു. അവതാരകൻ ഇന്ത്യൻ നായകന്റെ യഥാർത്ഥ പേര് ഓർമ്മിപ്പിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ അദ്ദേഹം അത് തെറ്റായി ഉച്ചരിച്ചതായിരിക്കാമെന്ന് കരുതി, പക്ഷേ യൂസഫ് അത് അവഗണിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുകൊണ്ടിരുന്നു.

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യൻ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തില്‍ അമ്പയര്‍മാരുടെ വിരലുകള്‍ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോഴൊക്കെ അമ്പയര്‍മാര്‍ വിരലുയര്‍ത്തിയെന്നും യൂസഫ് ആരോപിച്ചു.

മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് എല്‍ബിഡബ്ല്യു അപ്പീലുകള്‍ അമ്പയര്‍മാര്‍ അനുവദിച്ചെങ്കിലും റിവ്യു എടുത്ത് പാകിസ്താൻ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചാണ് യൂസഫിന്‍റെ ആരോപണം. മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്താൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍റെ ആവശ്യം ഐസിസി തള്ളി.