‘ആഗോള അയ്യപ്പ സംഗമം തടയണം, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇതിനിടെ ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല, ന്യൂനപക്ഷ സംഗമമാണെന്ന വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. 2031ലെ വികസന മാതൃക തയാറാക്കാനായി നടത്തുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണ് ന്യൂനപക്ഷ സെമിനാർ എന്നാണ് വിശദീകരണം. എന്നാൽ സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് വ്യക്തമാക്കുന്നു.

ഹിന്ദു വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളെ കോർത്തിണക്കാൻ ന്യൂനപക്ഷ സംഗമം. സർക്കാരിന്റെ ഈ തീരുമാനം തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ നീക്കമാണെന്ന് ആക്ഷേപം ഉയർന്നു. ഇതോടെയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും രണ്ടാണെന്ന വിശദീകരണവുമായി സർക്കാർ എത്തിയത്.

വിവിധ വകുപ്പുകളുടെ വികസന മാതൃക പൊതുജന പങ്കാളിത്തത്തോടെ നിശ്ചയിക്കുകയാണ് ലക്ഷ്യം. അതില്‍ ഒന്ന് മാത്രമാണ് എറണാകുളത്ത് നടത്താന്‍ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സെമിനാറെന്നാണ് വിശദീകരണം. ഇതിന് തയാറാക്കിയ ഉത്തരവും സര്‍ക്കാര്‍ പുറത്തുവിട്ടു. എന്നാല്‍ സെമിനാറില്‍ ഉയരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ സെമിനാര്‍ നടത്തണമെന്ന് ഉത്തരവിലുണ്ട്.ടൂറിസം, വ്യവസായം, ന്യൂനപക്ഷം, പ്രവാസികാര്യം പോലെ സര്‍ക്കാരിന് താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേക യോഗത്തിന് അത് അവസരമൊരുക്കും. അതുവഴി ന്യൂനപക്ഷ സംഗമത്തിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.