‘ശബ്ദ സന്ദേശം എന്റേതാണോയെന്ന് ഉറപ്പില്ല; നിയമനടപടിയുമായി മുന്നോട്ട് പോകും’; ശരത് പ്രസാദ്

തൃശൂർ ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദ സന്ദേശം തന്റേതാണോയെന്ന് ഉറപ്പില്ലെന്ന് ശരത് പ്രസാദ് പറഞ്ഞു. ശബ്ദ സന്ദേശത്തിൽ പേര് പരാമർശിക്കപ്പെട്ടവർ ​ഗുരു തുല്യരാണെന്ന് ശരത് പറയുന്നു. ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശരത് പ്രസാദ് ആവശ്യപ്പെട്ടു.

സിപിഐഎമ്മിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നു. ശബ്ദ സന്ദേശം ദുരുപയോ​ഗം ചെയ്തതിന് പിന്നിൽ കോൺ​ഗ്രസ് ആണ്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശരത് പ്രസാദ് വ്യക്തമാക്കി. അതേസമയം അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയെന്ന് സിപിഐഎം നടത്തറ ലോക്കൽ കമ്മിറ്റി മുൻ അംഗം നിബിൻ വ്യക്തമാക്കിയിരുന്നു. ശരത് തന്നോട് സംസാരിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നതെന്ന് നിബിൻ പറഞ്ഞു. സംഭാഷണം പുറത്ത് പോയത് എങ്ങനെയെന്ന് അറിയില്ലെന്നും നിബിൻ പറഞ്ഞു.

സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.