ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം; പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം. ഞായറാഴ്ച വൻ പ്രതിഷേധ പരിപാടികൾ. നരേന്ദ്രമോദിക്ക് സിന്ദൂരം അയക്കുമെന്ന് വനിതാ വിഭാഗം. “എന്റെ സിന്ദൂരം; എന്റെ രാജ്യം” എന്ന പേരിലാണ് പ്രതിഷേധ പരിപാടി. സിന്ദൂർ രക്ഷാ അഭിയാൻ റാലിയും മുംബൈയിൽ നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ വിഭാഗം സിന്ദൂരം അയക്കാനും തീരുമാനം. കേന്ദ്രസർക്കാർ രാജ്യത്തെ വഞ്ചിച്ചെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ബിസിസിഐ നടപടി മനുഷ്യത്വവിരുദ്ധവും രാജ്യവിരുദ്ധവുമെന്നും ആദിത്യ പറഞ്ഞു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ടീം ഇന്ത്യ പാകിസ്താനെ നേരിടുന്നത്. ഇതിനിടെയാണ് മത്സരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചിരുന്നു.

ഇന്ത്യ-പാക് മത്സരത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ ഹർബജൻ സിങ്ങും മനോജ് തിവാരിയും രം​ഗത്തെത്തിയിരുന്നു. 25 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ട 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നത്. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി നിയമവിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി പരി​ഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.