പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിൽ കേന്ദ്ര സേനയും, പൊലീസും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇതിനിടയിൽ ചില സംഘർഷങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള അലങ്കാരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ചുരാചന്ദ്പൂരിൽ പ്രദേശവാസികൾ തമ്മിൽ സംഘർഷം ഉണ്ടായത്. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയിട്ടുണ്ട്. മണിപ്പൂരിലേക്ക് പ്രധാനമന്ത്രി എത്തുന്നതിനെ തുടർന്ന് ബിജെപിയിലെ ഒരു വിഭാഗം രാജിവെച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് ബിജെപി തന്നെ നിഷേധിച്ചിട്ടുണ്ട്. ഇതിനിടയിൽ ചില നിരോധിത സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മോദി മടങ്ങുന്നവരെയാണ് ബന്ദ്.
കഴിഞ്ഞ ഒന്നരവർഷ കാലമായി പ്രതിപക്ഷം ഏറ്റവും കൂടുതൽ തവണ ഉന്നയിച്ച വിഷയമായിരുന്നു കലാപഭൂമിയി സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാഞ്ഞത്. ലോക്സഭാ ഇലക്ഷന്റെ പ്രചരണ സമയത്ത് പോലും പ്രതിപക്ഷം ഇതേ വിഷയം അവർ ഉന്നയിച്ചിരുന്നു.