ഖത്തര്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഓപ്പറേഷന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തല്‍.
എന്നാല്‍ ഒന്നോ രണ്ടോ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നുണ്ട്. ബോംബ് വീഴുന്നതിനു മുമ്പായി ഹമാസ് നേതാക്കള്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ സാധ്യതയെന്നാണ് നിഗമനം. സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കള്‍ കുറഞ്ഞുപോയോ എന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പലസ്തീന്‍ രാജ്യം സാധ്യമാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ എന്നും സന്നദ്ധരാണ്. അതാണ് ലക്ഷ്യം എന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ അറബ് രാജ്യങ്ങളുടെ ഉച്ചകോടി മറ്റന്നാള്‍ ആരംഭിക്കും.
ഉച്ചകോടിക്ക് ഖത്തര്‍ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമുറപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് ഉച്ചകോടിയെ ഖത്തര്‍ കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രയേലിനെ എങ്ങനെ നേരിടണം എന്നാവും ദോഹയില്‍ ചേരുന്ന അറബ് രാജ്യങ്ങള്‍ ആദ്യം ആലോചിക്കുക. ഗള്‍ഫ് മേഖല അപകടത്തിലാണെന്നും ഇസ്രയേല്‍ ആക്രമണത്തിനെതിരെ കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞിരുന്നു.