അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം; നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ പങ്കെടുപ്പിക്കും. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. ക്രിസ്ത്യന്‍ – മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം.

മത സംഘടനാ നേതക്കളോടും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതേയുള്ളു. അയ്യപ്പസംഗമം മതപരമായ പരിപാടിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.

അതേസമയം, കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. പമ്പ നദിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, കണക്കുകള്‍ സുതാര്യമായിരിക്കണം എന്നും ഹൈക്കോടതി. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം മന്ത്രിയും പ്രസിഡണ്ടും വ്യക്തമാക്കി. അയ്യപ്പ സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് കൈമാറണം. സാധാരണക്കാരായ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്. ഈ മൂന്ന് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നില്‍ വെച്ചത്ടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കോടതിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നായിരുന്നു തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ മറുപടി. വേണ്ടിവന്നാല്‍ പ്രതിപക്ഷ നേതാവിനെ ഇനിയും ക്ഷണിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് മൂവായിരത്തോളം പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ശബരിമല സമഗ്ര വികസനത്തിന് അയ്യപ്പ സംഗമം മുതല്‍കുട്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.