2025 സെപ്റ്റംബർ 30ന് വനിത ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ ചരിത്രനീക്കവുമായി ഐസിസി. ചരിത്രത്തിലാദ്യമായി വനിത ലോകകപ്പിലെ എല്ലാ മത്സരങ്ങളും നിയന്ത്രിക്കാനുള്ള പൂർണചുമതലയും വനിതകൾക്ക് നൽകാൻ ഐസിസി. ടൂർണമെന്റിലെ അംപയര്‍മാരും, മാച്ച് ഒഫീഷ്യൽസും എല്ലാം വനിതകൾ ആയിരിക്കും. സംഘത്തിൽ പതിനാല് അംപയര്‍മാരും, മാച്ച് റഫറിമാരുമാണുള്ളത്.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, അവസാനം നടന്ന രണ്ട് ടി20 വനിത ലോകകപ്പ് പോരാട്ടങ്ങൾ എന്നിവയിൽ വനിതകള്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വനിതകളുടെ പ്രാതിനിധ്യം പൂര്‍ണമായി നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ചുക്കൊണ്ട് ഐസിസി ചെയര്മാന് ജയ് ഷാ പറഞ്ഞു.ഷാന്‍ഡര്‍ ഫ്രിറ്റ്സ്, ട്രഡി ആന്ഡേഴ്സന്, ജിഎസ് ലക്ഷ്മി, മിഷേല്‍ പെരേര എന്നിവരാണ് ലോകകപ്പിലെ മാച്ച് റഫറിമാര്‍. 14 അംഗ അംപയറിങ് പാനലിലെ ക്ലയര്‍ പോളോസക്, ജാക്വിലിന് വില്ല്യംസ്, സു റെഡ്ഫെന്‍ എന്നിവര്‍ മൂന്നാം ലോകകപ്പിനായും, ലോറ അഗെന്‍ബഗ്, കിം കോട്ടന്‍ എന്നിവര്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് നിയന്ത്രിക്കാനുമായാണ് തയാറെടുക്കുന്നത്.
ഇന്ത്യയിലും, ശ്രീലങ്കയിലുമായി സെപ്റ്റംബർ 30 മുതലാണ് വനിത ഏകദിന ലോകകപ്പിന് കൊടികയറുന്നത്. ടൂർണമെന്റിൽ പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ നടക്കുക. നവംബര്‍ രണ്ടിനാണ് അവസാന മത്സരം. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും.