Headlines

ഷാഫി പറമ്പിലിനെ വടകരയിൽ പരസ്യമായി തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ല; പി സി ഷൈജു

ഷാഫിപറമ്പിൽ എംപിയെ വടകരയിൽ പരസ്യമായി തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു. എം പി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട്. അതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണ് പോകരുതെന്നാണ് മുന്നറിയിപ്പ്. ഷാഫി പറമ്പിൽ എംപിയ്ക്കെതിരെയുള്ള പ്രതിഷേധം വീടുകൾ കയറി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടായിരിക്കും നടത്തികയെന്ന് പി സി ഷൈജു വ്യക്തമാക്കി.

ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോ​ഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.

അതേസമയം, ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷ പരിപാടിക്ക് പങ്കെടുക്കാൻ ഷാഫി പറമ്പിൽ പോയപ്പോഴായിരുന്നു അതിക്രമം ഉണ്ടായത്. ഇതിന് പിന്നിൽ സിപിഐഎമ്മിന്റെ ഗുണ്ടാസംഘമാണെന്നും
അക്രമം പൊലീസ് നോക്കി നിൽക്കെയായിരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാൻ ഷാഫിയെ ആണോ തടയേണ്ടത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എംഎൽഎ സ്ഥാനം രാജിവെക്കണമോ വേണ്ടയോ എന്നുള്ളത് അദ്ദേഹമാണ് സ്വയം തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥി ടിക്കറ്റ് നൽകുന്നത് മാത്രമാണ് പാർട്ടി. തെറ്റുതിരുത്തി നിരപരാധിയാണെന്ന് കണ്ടാൽ എംഎൽഎ സ്ഥാനം തിരിച്ചു കൊടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഷാഫിക്കെതിരായ സിപിഐഎമ്മിന്റെ വിരോധം തങ്ങൾക്ക് മനസ്സിലാകും.അവരുടെ ഏറ്റവും ജനപിന്തുണയുള്ള നേതാവായ കെ.കെ ശൈലജയെ ഒന്നേകാൽ ലക്ഷം വോട്ടിന് വടകരയിൽ തോൽപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഷാഫിയെ ആക്രമിച്ചത് തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയൽ ആയിരുന്നു, ഷാഫി അതിനെ നേരിട്ടു. ഷാഫിയെ തോൽപ്പിക്കാൻ എന്തെല്ലാം കള്ളക്കളികൾ സിപിഐഎം നടത്തി. കോൺഗ്രസ് നേതാക്കളെ ഇത്തരത്തിൽ തടഞ്ഞ് അവരുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ സിപിഐഎം ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റ് പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.