Headlines

മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്.

സ്കൂൾ കെട്ടിടം തകർത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അടിയന്തരമായി സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കാട്ടാന ആക്രമണങ്ങൾ തടയാൻ വനംവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനശല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ അധികൃതർ മുന്നോട്ട് വരണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.