Headlines

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായ സംഭവം: ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലില്‍ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസന്‍ ഇന്നലെ തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കിയെന്ന കണ്ടെത്തലില്‍ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികള്‍ കുറയുകയാണുണ്ടായത്.

അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശ്വനാഥ് അന്വേഷിക്കും. ഡിഎംഇയുടെ നേതൃത്വത്തില്‍ ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും. ഉപകരണം കാണാതായിട്ടില്ല എന്നായിരുന്നു വകുപ്പ് മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ പ്രതികരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധികള്‍ വീണ്ടും ഡോക്ടര്‍ ഹാരിസ് അക്കമിട്ട് നിര്‍ത്തിയിരുന്നു. തനിക്കൊപ്പം പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നവരാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതി. അവര്‍ വ്യാജമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ലെന്നാണ് വിശ്വാസം.