അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം. പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം.
എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന് തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി.
ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘അമ്മ’ ആജീവനാന്ത അംഗം മല്ലിക സുകുമാരന്‍ ആയിരുന്നു നടനെതിരേ ആദ്യം രംഗത്തെത്തിയത്. പിന്നാലെ, മാലാ പാര്‍വതി ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറിനിന്നുവെന്ന് ഓര്‍മപ്പെടുത്തി വിജയ് ബാബുവും രംഗത്തെത്തി. ബാബുരാജിന് പുറമേ, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.