തിരുവനന്തപുരം കഴക്കൂട്ടത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ആറുകോടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മകന് ജെയ്സൺ അലക്സിന് സമ്മർദ്ദം ഉണ്ടായെന്ന് മാതാവ് ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതിൽ വൈരാഗ്യത്തോടെ മേൽ ഉദ്യോഗസ്ഥർ പെരുമാറിയെന്നും മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു.
പോലീസ് വയർലെസ് ഇടപാടിലാണ് അഴിമതി ആരോപണം. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സി ഐ ജയ്സൺ അലക്സാണ് ജീവൻ ഒടുക്കിയത്. ഡ്യൂട്ടിക്കിടെ വീട്ടിൽ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ അല്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭാര്യ സോമി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.
തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സർക്കിൾ ഇൻസ്‌പെക്ടർ ആയ ജയ്‌സൺ അലക്‌സിനെ ഇന്ന് രാവിലെ പത്തുമണിയോടെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജെയ്‌സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.