ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അവസാനഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൌസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ അടുത്തയാഴ്ച സാധ്യമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച നടന്നത്. ഗസ്സയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരമുണ്ടെന്നും പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഗസ്സയുടെ പരമാധികാരം ഇസ്രയേലിന്റെ കൈയിൽ തന്നെയായിരിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികളെ മാറ്റിപാർപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ സഹകരിക്കുന്നുണ്ടെന്ന് ട്രംപും വ്യക്തമാക്കി. ഇറാൻ അമേരിക്കയുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ആണവവിഷയങ്ങളിൽ ചർച്ച നടത്തുമെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. അമേരിക്കയുമായി ചർച്ച നടത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.