Headlines

’39 വർഷം മുമ്പ് ഒരാളെ കൊന്നു’; വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം, പ്രതി മുഹമ്മദലി റിമാൻഡിൽ

39 വർഷം മുൻപ് താൻ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കി തിരുവമ്പാടി പൊലീസ്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആൾ തോട്ടിൽ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.
പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. 39 വർഷത്തിനിപ്പുറം ഈ സംഭവത്തിൽ കുറ്റസമ്മത മൊഴി നൽകിയിരിക്കുകയാണ് മുഹമ്മദലി.മകൻ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി, അന്ന് ഒരാൾ തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചതാണ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണമായിരുന്നു അന്ന് കേസെടുത്തത്.