വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ. വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. ഇതിനായി ഉടൻ നിവേദനം നൽകും എന്നും മുത്തുലക്ഷ്മി പറഞ്ഞു.
നേരത്തെ മുത്തുലക്ഷമി സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. സേലം മേട്ടൂരിൽ ആണ് വീരപ്പന്റെ കുഴിമാടം. ഡിണ്ടിഗലില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോട് തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
നിലവില്‍ തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയാണ് മുത്തുലക്ഷ്മി. തമിഴ്നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തുലക്ഷ്മി പറഞ്ഞു. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവർ വീമ്പിളക്കുകയാണെന്നും അവർക്ക് ഇടം കൊടുക്കരുതെന്നും മുത്തുലക്ഷ്മി പറഞ്ഞു.