Headlines

നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തൽ ; അസ്ഥിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ. സംഭവത്തിൽ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും , ഈ ബന്ധത്തിൽ ജനിച്ച കുട്ടികളെയാണ് കുഴിച്ചുമൂടിയതെന്നും വ്യക്തമായിട്ടുണ്ട്.

2020 ൽ ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലാകുന്നത്. തുടർന്ന് ര യുവതി രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. 2021 ൽ അനീഷയുടെ വീട്ടിലെ ബാത്ത്റൂമിൽ വച്ചാണ് ആദ്യത്തെ പ്രസവം നടക്കുന്നത്. പ്രസവത്തിൽ കുട്ടി മരിക്കുകയും തുടർന്ന് അനീഷ തന്നെ പറമ്പിൽ രഹസ്യമായി മൃതദേഹം കുഴിച്ച് ഇടുകയും 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികൾ ഭവിന് കൈമാറുകയും ചെയ്തു.
പിന്നീട് അനീഷ രണ്ടാമതും വീട്ടിലെ റൂമിൽ വെച്ച് പ്രസവിച്ച കുട്ടി മരിക്കുകയും മൃതദേഹം ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു. ഇയാൾ കുട്ടിയെ തന്റെ വീടിന്റെ പുറകിൽ രഹസ്യമായി കുഴിച്ച് മൂടി.ഈ കുട്ടികളുടെ അസ്ഥികളാണ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

പുതുക്കാട് പോലീസ് ।SHO യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സർജൻ സ്റ്റേഷനിൽ എത്തി അസ്ഥികൾ പരിശോധിക്കും. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നും ഫോറൻസിക് പരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണോ എന്നതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.