കൂട്ട ശവസംസ്കാരത്തിന് കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി ടെഹ്റാൻ; ‘ഇറാനെ കിഴടക്കാൻ നോക്കുന്നതാണ് അമേരിക്കയുടെ തെറ്റ്, കീഴടങ്ങില്ല’, ട്രംപിനോട് ഖംനഇ

ടെഹ്റാൻ: വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകൾ നടന്നു. 60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. സെൻട്രൽ ടെഹ്‌റാനിൽ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമിൽ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാൻ അക്ഷരാർത്ഥത്തിൽ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇ ആവർത്തിച്ചു. ഇറാന്റെ കീഴടങ്ങലിന് ശ്രമിക്കുന്നതാണ് അമേരിക്കയുടെ തെറ്റെന്നും ഇറാൻ ജനത ഒരിക്കലും കീഴടങ്ങില്ല എന്നും പരമോന്നത നേതാവ് വ്യക്തമാക്കി.

ഇറാൻ പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയുമടക്കമുള്ള ഉന്നതനേതൃത്വവും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് യാത്രാമൊഴിയേകാൻ തെരുവിൽ ജനങ്ങൾക്കൊപ്പമെത്തി. 12 ദിവസത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനിക നേതൃത്വത്തിലുള്ളവരുടെയും ആണവ ശാസ്ത്രജ്ഞരുടെയും പൊതുദർശന, സംസ്കാര ചടങ്ങുകൾ ഇറാനിയൻ ജനതയുടെ പോരാട്ട വീര്യത്തിന്‍റെ നേർക്കാഴ്ചയായി. ഇറാൻ സൈനിക മേധാവി മുഹമ്മദ് ബാഗരിയുടെ മൃതദേഹം അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് സംസ്കരിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ നട്ടെല്ലായിരുന്ന ജനറൽ ഹുസൈൻ സലാമി, അമീർ അലി ഹജിസാദെ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് മെഹ്‍ദി എന്നിവരുടെ മൃതദേഹങ്ങളും സംസ്കരിച്ചു. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖംനഇയുടെ ഉപദേഷ്ടാവ് റിയർ അഡ്മിറൽ അലി ശംഖാനി ചടങ്ങുകളിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ഖുദ്സ് സേനയുടെ കമാനഡർ സർദാർ ഇസ്മയിൽ ഖാനിയുടെ സാന്നിധ്യവും ശ്രദ്ധയാകർഷിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതൃത്വത്തിൽ തന്നെയുള്ള ഇവരടക്കമുള്ളവർ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത്.