പിണറായിസവും സതീശനിസവും; സ്ഥാനാർഥികൾക്കൊപ്പം നിലമ്പൂരിൽ മാറ്റുരച്ച രണ്ട് ശൈലികൾ

പിണറായി വിജയനോ, വി ഡി സതീശനോ എന്ന താരതമ്യങ്ങൾക്ക് കൂടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉത്തരം നൽകുന്നത്. നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ മുഖ്യമന്ത്രിയെക്കാൾ മുന്നിലാണ് പ്രതിപക്ഷ നേതാവിൻ്റെ ഗ്രാഫ്. എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു എന്നതാണ് നിലമ്പൂർ പ്രതിപക്ഷ നേതാവിന് നൽകുന്ന കരുത്ത്.

പിണറായിസവും സതീശനിസവും.. സ്ഥാനാർഥികൾക്കൊപ്പം നിലമ്പൂരിൽ മാറ്റുരച്ചത് ഈ രണ്ട് ശൈലികൾ കൂടിയാണ്.. പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ അതേ തീവ്രതയോടെ തന്നെ സതീശനെതിരെയും തിരിഞ്ഞു. ഡിമാൻഡുകൾ എല്ലാം അംഗീകരിച്ചു കൊണ്ട് അൻവറിനെ കൂടെ നിർത്തേണ്ടതില്ല എന്നത് വി ഡി സതീശൻ്റെ തീരുമാനമാനമായിരുന്നു.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും സതീശന് അനുകൂലം തന്നെ. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ നാലും യുഡിഎഫ് അനുകൂലമായിരുന്നു. ഇതിലെല്ലാം മുന്നിൽ നിന്ന് നയിച്ചത് വിഡി സതീശൻ തന്നെ. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ഒടുവിൽ നിലമ്പൂരും. ആദ്യ മൂന്നും സിറ്റിംഗ് സീറ്റുകളായിരുന്നെങ്കിൽ നിലമ്പൂർ പിടിച്ചെടുത്തുവെന്ന നേട്ടം കൂടിയുണ്ട്. എൽഡിഎഫ് ആകെ ആശ്വാസിക്കാൻ ആലത്തൂർ മാത്രമാണുള്ളത്. സർക്കാരിന്റെ വിലയിരുത്തൽ ആകുമോയെന്ന് ചോദ്യത്തിന് തെരഞ്ഞെടുപ്പിന് മുൻപും ശേഷവും കൃത്യമായ മറുപടി പറയാൻ എൽഡിഎഫ് നേതാക്കൾ തയ്യാറായിട്ടുമില്ല. വിജയത്തിൻ്റെ ക്രഡിറ്റ് ലഭിക്കുന്നതിനൊപ്പം തന്നെ വിമർശനങ്ങൾക്കും പ്രതിപക്ഷ നേതാവിന് മറുപടി പറയേണ്ടിവരും. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം, ഒറ്റയ്ക്ക് നിന്ന് പി വി അൻവർ നേടിയ വോട്ടുകൾ എന്നിവയിൽ വരും ദിവസങ്ങളിൽ സതീശനിസം വിമർശിക്കപ്പെടും.